Tuesday, 27 September 2022

അവൾ

 ഒഴിഞ്ഞ മഷിക്കുപ്പികൾ കഥ പറയുന്ന....


 പെടസ്ട്രിയൽ ഫാനിന്റെ ചലനത്തിനൊപ്പം കടലാസുകൾ താളം പിടിക്കുന്ന....


മാധവിക്കുട്ടിയമ്മയുടെ നീർമാതളവും, ബഷീർ സാഹിബിന്റെ ബാല്യകാലസഖിയും, ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷിയും നിറഞ്ഞു നിൽക്കുന്ന....


പ്രണയം നിശബ്ദതയിൽ ലയിക്കുന്ന ലൈബ്രറി....


ഒന്ന് കണ്ണടച്ച് കാതോർത്താൽ ആ പെടസ്ട്രിയൽ ഫാനിന്റെ ശബ്ദം കാതിൽ മുഴങ്ങും...


അതിൽ അവളുടെ മുടിയിഴകൾ പാറിപ്പറക്കും...


 വായനയിൽ മുഴുകിയ അവൾ തന്റെ മുടിയിഴകൾ കറുത്ത കുപ്പിവളകളാൽ നിറഞ്ഞ തന്റെ കൈവിരലുകളാൽ മെല്ലെ ചീകിയോതുക്കും...


കരിമഷിയെഴുതിയ ആ കണ്ണുകളിൽ പ്രണയം തുളുമ്പും....


നെറ്റിയിലെ കറുത്ത വട്ട പൊട്ടും ചന്ദനക്കുറിയും, കഴുത്തിലെ നനുത്ത മാലയും, കാതിലെ ജിമിക്കിയും, കാലിലെ വെള്ളിക്കൊലുസ്സും അവളുടെ മാറ്റുകൂട്ടും...



അവൾപോലും അറിയാതെ പകലുകളും രാത്രികളും വന്നു പോകും...



ഒടുവിൽ ഒരു നെടുവീർപ്പോടുകൂടി അവൾ ഞാൻ എഴുതിയ ആ പുസ്തകം വായിച്ചു തീർക്കും...


തന്റെ കൈവിരലുകളാൽ ആ പുസ്തകത്തെ തലോടി അവൾ അതിൽ തലച്ചേർത്തു കിടക്കും...


നിറഞ്ഞ അവളുടെ കണ്ണുകളിൽ എന്റെ പ്രണയം പൂക്കും...



      - വിനായക് അനിൽകുമാർ

Saturday, 11 February 2017

പ്രതിജ്ഞ

ഞാൻ മനസ്സറിഞ്ഞു സ്നേഹിച്ച കാമുകിയുടെ കല്യാണത്തിനു പോവാനൊരു മോഹം..
തന്റെ മാത്രമെന്ന് അഹങ്കരിച്ചവൾ മറ്റൊരാളുടേതാവുന്നത് കണ്ണു തുറന്ന് കാണുവാനൊരു മോഹം..

കല്യാണ പന്തലിൽ വാതിൽക്കൽ നിൽക്കുന്ന അവളുടെ അച്ഛനും വല്യച്ഛനുമൊക്കെ കൈ കൊടുത്ത്, നിങ്ങളുടെ പൊന്നു മോളെ ഒരു കോട്ടവും പറ്റാതെ തിരിച്ചേൽപ്പിച്ചെന്ന അഹങ്കാരത്തോടെ അച്ഛന്റെ കൈയ്യിൽ ഒന്ന് മുറുകെ പിടിക്കണം...

കല്യാണത്തിരക്കുകളിൽ മുഴുകിയ അമ്മയെ കാണണം.. ഞങ്ങളുടെ പ്രണയം കാരണം പഴി കേട്ട ആ അമ്മമനസ്സിനു മുന്നിൽ മനസ്സു കൊണ്ടൊരു ക്ഷമാപണം നടത്തണം...

പെങ്ങളായി ഞാൻ സ്നേഹിച്ച അവളുടെ അനിയത്തിയെ കാണണം... ചിരിച്ചു കൊണ്ടൊരു നന്ദി പറയണം...

അവൾക്ക് കൂട്ടായി ഞങ്ങളുടെ ദൂതരായ കൂട്ടുകാരെ കാണണം... ഇനി മുതൽ ഞങ്ങളില്ല, ഞാനും അവളും മാത്രമേ ഉള്ളൂ എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കണം...

മണവാട്ടിയായ എന്റെ കാമുകിയെ കാണണം... എന്റെ ഉള്ളറിഞ്ഞ അവളുടെ ഉള്ളം കൈയ്യിൽ അവളെ സ്വന്തമാക്കിയവൻ ചേർത്തു പിടിച്ചത് കണ്ട് നെഞ്ചു പിടയ്ക്കണം.... എന്നെ കണ്ട അവളുടെ മുഖഭാവം മാറുന്നത് നോക്കി മനസ്സറിഞ്ഞൊന്നു പുഞ്ചിരിക്കണം... അവളുടെ ജീവിതം എന്നും സന്തോഷത്താൽ സമൃദമാവണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കണം...

കല്യാണം കഴിഞ്ഞ് തിരിച്ചിറങ്ങണം..

പോവുന്ന വഴിയിൽ അവളുടെ ഓർമ്മകൾ മനസ്സിൽ മുറിവുകൾ പാകണം..

ഉളളിൽ കരഞ്ഞു കൊണ്ട് പുറത്തേക്ക് ചിരിക്കണം..

ഇനി പ്രണയം വധുവിനോട് മാത്രമെന്ന് മനസ്സിൽ പ്രതിജ്ഞയെടുക്കണം...



- വിനു

Friday, 27 January 2017

തീരാ നഷ്ടം

നിന്റെ മുന്നിൽ പ്രണയിച്ചു തോറ്റപ്പോഴാ എനിക്ക് മനസ്സിലായത് , എന്റെ ജീവിതം ഒരു വലിയ വട്ടപ്പൂജ്യം ആണെന്ന്.. ഈ ഒറ്റപ്പെടൽ , അത് താങ്ങാവുന്നതിനും അപ്പുറമാണെന്ന്... എന്തിനാണ് നിന്നെ ഞാൻ പ്രണയിച്ചതെന്ന് എനിക്കറിയില്ല.. ഒരു പക്ഷെ മരണത്തിലേക്കുള്ള എന്റെ ദൂരം കുറയ്ക്കാനാവും... എന്നിരുന്നാലും ഈ ഏകാന്തത എന്നെ വല്ലാതെ വേട്ടയാടുന്ന പോലെ... മരണത്തെയല്ല , മറിച്ച് എന്റെ മരണശേഷം നീ ഒറ്റപ്പെടുമോന്ന് ഓർക്കുമ്പോൾ ഭയം തോന്നുന്നു...


പെൺകുട്ടികളുടെ മാംസത്തെ ആർത്തിയോടെ നോക്കിക്കാണുന്ന മനുഷ്യഭോജികളുടെ ഈ നശിച്ച സമൂഹത്തിൽ നിന്റെ സുരക്ഷ ഓർത്ത് ഞാൻ പേടിച്ചിരുന്നു... മറ്റാരേക്കാളും...


അരങ്ങു വാഴുന്ന കാപട്യത്തിന്റെ തീച്ചൂളയിൽ നീ വെന്തെരിയരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു... മറ്റെന്തിനേക്കാളും...


ഈ ലോകത്ത് മറ്റെന്തിനേക്കാളും നിന്നെ ഞാൻ സ്നേഹിച്ചു..

സ്വന്തമാക്കാൻ സ്വപ്നം കണ്ടു....

ഉള്ളു തുറന്ന് പ്രണയിച്ചു...



ഇന്നിപ്പോ നഷ്ടം അത് എന്റേതു മാത്രമാണ്....

തീരാ നഷ്ടം.....


Wednesday, 25 January 2017

ഓർമ്മച്ചെപ്പ് - കവിത

ഇറ്റുവീഴുന്നൊരീ കണ്ണുനീർത്തുള്ളിക്ക്
പറയുവാനുള്ളൊരാ വിരഹ കാവ്യം...
അറിയാതെ പൊഴിയുന്ന തളിരിലത്തുമ്പിനും
മൊഴിയുവാനുള്ളൊരാ നഷ്ട സ്വപ്നം..
ആർദ്രമാം പ്രണയമെന്നാഴത്തിലോതി നീ
തോളോടുതോൾ ചേർന്നെന്നൊപ്പം നടന്നതും..
കൃഷ്ണതുളസിക്കതിർ പോലെയന്നു നീ
പ്രണയത്തിൻ ശംഖൊലി കാതിലായി ചൊന്നതും...

ഇന്നൊരാ ഓർമ്മതൻ ചെപ്പു തുറക്കവേ
ഇറ്റുവീഴുന്നൊരീ കണ്ണുനീർത്തുള്ളിക്ക്
പറയുവാനുണ്ടൊരു വിരഹ കാവ്യം...
അറിയാതെ പൊഴിയുന്ന തളിരിലത്തുമ്പിനും
മൊഴിയുവാനുണ്ടൊരു നഷ്ട സ്വപ്നം..












- വിനു

Monday, 23 January 2017

കുറ്റബോധം

അറിയില്ല കാലിടറി ഞാൻ വീണതെവിടെയെന്ന്..... തിരിച്ചറിയുന്നു ഞാനിന്ന്... ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു കണ്ണുപൊത്തിക്കളി.. അത് മാത്രമാണ് പ്രണയമെന്ന്... എന്നോ കവി പാടിപ്പറഞ്ഞ പോലെ വെറും ഭ്രമം.. മരണത്തിന്റെ ചുടുചോര മണമുള്ള ഏതോ ഒരുതരം വികാരം.... ഇഷ്ടമാണെന്നോതി ഒപ്പം നടക്കുകയും , ഇഷ്ടമല്ലെന്നോതി ഒറ്റപ്പെടുത്തുകയും ചെയ്യുന്ന തമാശക്കളി....  മോഹിപ്പിച്ചിട്ടൊടുവിൽ ദൂരേയ്ക്കകലുമ്പോൾ അവശേഷിക്കുക കാലക്കയറിലോ ഉടുമുണ്ടിലോ തൂങ്ങിയാടുന്ന പാവം ബലിയാടുകൾ... കുറ്റബോധം തോന്നുന്നു.. അത് പക്ഷെ പ്രണയിച്ചതിനല്ല... നീ ഒപ്പമുണ്ടായിരുന്നപ്പോൾ ഞാൻ ഒരിക്കലും ഒറ്റപ്പെടില്ലെന്ന് അഹങ്കരിച്ചതിന്...... 

Saturday, 4 June 2016

ചതിയിൽ വഞ്ചനയില്ല

പൂവിന്റെ വാക്കു വിശ്വസിച്ച് പൂമ്പൊടി തേടിയലഞ്ഞ പൂമ്പാറ്റ എത്തപ്പെട്ടത് ഇരുൾ നിറഞ്ഞ കാനന പാതയിൽ.... ചുറ്റപ്പെട്ടു കിടക്കുന്ന നിശബ്ദതയേക്കാൾ പൂമ്പാറ്റ പേടിച്ചത് ആ നിശബ്ദതയ്ക്കു പിന്നിൽ പതിയിരിക്കുന്ന അപകടങ്ങളെയാണ്....

നിഗൂഡതയാർന്ന ഒരായിരം ലക്ഷ്യങ്ങളോടെ തന്നെ ഈ ഇരുളിലേക്ക് എത്തിച്ചത് പൂവായിരുന്നെന്ന് അറിഞ്ഞിട്ടും അതു വിശ്വസിക്കാൻ പൂമ്പാറ്റ തയ്യാറായില്ല... കാരണം, സ്നേഹത്തിൽ വഞ്ചനയില്ലെന്ന് അത് അടിയുറച്ച് വിശ്വസിച്ചിരുന്നു....


എങ്കിലും ഒരു മടക്കയാത്ര സാധ്യമായിരുന്നെങ്കിൽ ആ പൂവിനോട് ചോദിക്കാമായിരുന്നു, സ്നേഹത്തിൽ വഞ്ചനയ്ക്ക് എന്താണ് സ്ഥാനമെന്ന്...?
സ്നേഹിച്ച് വഞ്ചിച്ചത് എന്തിനാണെന്ന്...











- വിനു

വിട

തൊട്ടും തൊടാതെയും, ഇണങ്ങിയും പിണങ്ങിയും, സ്നേഹിച്ചും വഴക്കിട്ടും ഇതാ കാലങ്ങൾ കടന്നു പോയി..... ഉദയ സൂര്യനിൽ നീരാടവെ തെല്ലൊട്ടും  അറിഞ്ഞിരുന്നില്ല ഞാൻ, ആഴക്കടലിൽ നീയെന്ന സൂര്യൻ അസ്തമിക്കുന്ന മാത്രയിൽ നിന്റെ വേർപാട് എന്നിൽ നൊമ്പരമുണർത്തുമെന്ന്.....

പറയാൻ വാക്കുകളോ കരയാൻ കണ്ണുനീരോ എന്നിൽ ഇല്ല.....

പ്രണയമാം നിനവിൽ വിരഹമാം തമസ്സിന് ഈ ജന്മം എന്നിൽ വിട...








- വിനു